Google

ഇന്ത്യ 16 റണ്‍സ് മുന്നില്‍; അവസാന ദിവസ സമ്മര്‍ദ്ദം ഓസീസിന്

Sunday, March 17, 2013

മൊഹാലി: ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച ലീഡ് നേടാനായില്ല. ധവാനും മുരളി വിജയും ചേര്‍ന്ന് നല്‍കിയ ഉജ്ജ്വല തുടക്കം പൂര്‍ണമായി മുതലെടുക്കാന്‍ ഇന്ത്യന്‍ മദ്ധ്യനിരയ്ക്ക് സാധിച്ചില്ല. ഒന്നാം ഇന്നിംഗ്സില്‍ 499 റണ്‍സിന് ഇന്ത്യ പുറത്തായി. 91 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്ക് നേടാനായത്. അരങ്ങേറ്റത്തില്‍ ഇരട്ടസെഞ്ച്വറി നേടി ചരിത്രം കുറിക്കാനുള്ള അവസരം ശിഖാര്‍ ധവാന് നഷ്ടമായി. മുരളി വിജയ് സെഞ്ച്വറി നേടിയതും വിരാട് കോലി പുറത്താകാതെ 67 റണ്‍സെടുത്തതുമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ സവിശേഷത. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്ര്രേലിയ മൂന്നിന് 75 റണ്‍സ് എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 16 റണ്‍സിന് പിന്നിലാണ് ഓസീസ്. വാര്‍ണര്‍(രണ്ട്), കോവന്‍(എട്ട്), സ്മിത്ത്(അഞ്ച്) എന്നിവരെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്.

വിക്കറ്റ് നഷ്ടം കൂടാതെ 283 എന്ന നിലയില്‍ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ചപ്പോള്‍ ശിഖാര്‍ ധവാന്റെ അരങ്ങറ്റത്തിലെ ഇരട്ടസെഞ്ച്വറിക്കായാണ് ഇന്ത്യന്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചത്. പക്ഷേ ആരാധകരെ നിരാശയിലാക്കി ഇന്ന് തുടക്കത്തിലേ ധവാന്‍ പുറത്തായി. 187 റണ്‍സെടുത്ത ധവാനെ ലിയോണ്‍ പുറത്താക്കുകയായിരുന്നു. ലിയോണിന്റെ പന്തില്‍ കോവന്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്. പിന്നീടെത്തിയ പൂജാര വന്നതും പോയതും പെട്ടെന്നായിരുന്നു. ഒരു റണ്‍സെടുത്ത പൂജാരയെ പീറ്റര്‍ സിഡില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മറുവശത്ത് കരുതലോടെ ബാറ്റുചെയ്ത മുരളി വിജയ് സെഞ്ച്വറിയും തികച്ച് ക്രീസില്‍ ഉറച്ചുനിന്നു. കൂട്ടായി എത്തിയ സച്ചിനും ആധികാരികമായി ബാറ്റുവീശി. എന്നാല്‍ 384ല്‍ നില്‍ക്കെ 37 റണ്‍സെടുത്ത സച്ചിനെ നഷ്ടമായി. സ്മിത്തിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ കോവന്‍ പിടിച്ചാണ് സച്ചിന്‍ പുറത്തായത്.
153 റണ്‍സെടുത്ത മുരളി വിജയുടെ വിക്കറ്റാണ് പിന്നീട് ഇന്ത്യയ്ക്ക് നഷ്ടമായത്. 317 പന്ത് നേരിട്ട മുരളി വിജയ് 19 ബൗണ്ടറിയും മൂന്നു സിക്സറും ഉള്‍പ്പടെയാണ് 153 റണ്‍സെടുത്തത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് വിജയ് പുറത്തായത്. അതിനുശേഷം ഇന്ത്യന്‍ ബാറ്റിംഗ് വന്‍ സ്കോര്‍ നേടാനാകാതെ തകര്‍ന്നടിയുകയായിരുന്നു. ഒരുവശത്ത് കോലി അചഞ്ചലനായി ബാറ്റുചെയ്തെങ്കിലും വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ധോണി(നാല്), ജഡേജ(എട്ട്) അശ്വിന്‍(നാല്) എന്നിവരൊക്കെ കാര്യമായ ചെറുത്തുനില്‍പ്പ് കൂടാതെ കീഴടങ്ങി. അഞ്ചുവിക്കറ്റെടുത്ത പീറ്റര്‍ സിഡിലാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടത്. വാലറ്റത്ത് വീണ അഞ്ചുവിക്കറ്റുകളില്‍ നാലും സിഡിലിനായിരുന്നു. 129 പന്ത് നേരിട്ട കോലി ഏഴു ബൗണ്ടറിയും ഒരു സിക്സറും ഉള്‍പ്പടെയാണ് 67 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടു റണ്‍സെടുത്തപ്പോഴേക്കും ഓപ്പണര്‍ വാര്‍ണറുടെ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ തകര്‍പ്പന്‍ പന്തില്‍ വാര്‍ണര്‍, ധോണിയുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ ഫിലിപ്പ് ഹ്യുഗ്സ് ആധികാരികമായാണ് ബാറ്റുചെയ്തത്. കോവന്‍, സ്മിത്ത് എന്നിവരെക്കൂടി പുറത്താക്കിയ ഭുവനേശ്വര്‍കുമാര്‍ നാലാംദിവസം കളി നിര്‍ത്തുമ്പോഴേക്ക് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മികച്ച പന്തുകളിലാണ് കോവനും സ്മിത്തും പുറത്തായത്. 68 പന്ത് നേരിട്ട ഹ്യുഗ്സ് ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും നേടി ക്രീസില്‍ നില്‍ക്കുകയാണ്. നൈറ്റ് വാച്ചമാനായി ഇറങ്ങിയ ലിയോണ്‍ നാല് റണ്‍സുമായി ഹ്യുഗ്സിന് കൂട്ടായുണ്ട്.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved