Google

ഇരട്ടസെഞ്ച്വറിയില്ലാതെ ധവാന്‍ പുറത്ത്, വിജയ്ക്ക് സെഞ്ച്വറി

Sunday, March 17, 2013

മൊഹാലി: ഓസ്ട്രേലിയക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ മുരളി വിജയ്ക്ക് സെഞ്ച്വറി. അതേസമയം ഇരട്ടസെഞ്ച്വറിയില്ലാതെ ശിഖാര്‍ ധവാന്‍ പുറത്തായി. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് എന്ന നിലയിലാണ്. 100 റണ്‍സ് എടുത്ത മുരളി വിജയ്ക്കൊപ്പം സച്ചിനാണ് ക്രീസില്‍.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 283 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ന് ഇന്ത്യ മത്സരം ആരംഭിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ധവാന്‍ ഇരട്ട സെഞ്ച്വറിയിലെത്തുന്നതും പ്രതീക്ഷിച്ചാണ് ഇന്ന് ആരാധകര്‍ മത്സരം കണ്ടത്. പക്ഷേ ആരാധകരെ നിരാശയിലാക്കി ഇന്ന് തുടക്കത്തിലേ ധവാന്‍ പുറത്തായി. ലിയോണാണ് വിക്കറ്റ്. പകരമായി എത്തിയ പൂജാര ഒരു റണ്‍ മാത്രമെടുത്ത് സിഡിലിന്‍റെ പന്തില്‍ പുറത്തായി.

മൂന്നാം ദിവസത്തെ മത്സരറിപ്പോര്‍ട്ട്

അരങ്ങേറ്റ ടെസ്റ്റില്‍ ഉജ്ജ്വല സെഞ്ച്വറിയോടെ ദില്ലിക്കാരന്‍ ശിഖാര്‍ ധവാന്‍ കത്തിക്കയറിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഓസ്ട്രേലിയയെ 408 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ശിഖാര്‍ ധവാന്റെ(പുറത്താകാതെ 168 പന്തില്‍ നിന്ന് 185 റണ്‍സ്) സെഞ്ച്വറിയുടെയും മുരളി വിജയുടെ(പുറത്താകാതെ 181 പന്തില്‍ നിന്ന് 83) അര്‍ദ്ധസെഞ്ച്വറിയുടെയും കരുത്തില്‍ വിക്കറ്റ് പോകാതെ 283 എന്ന ശക്തമായ നിലയിലാണ്. 125 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയുടെ സ്കോര്‍ മറികടക്കാനാകും.

അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് ശിഖര്‍ ധവാന്‍ മൊഹാലിയില്‍ നേടിയത്. 85 പന്തില്‍ നിന്ന് 21 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ധവാന്റെ വേഗതയാര്‍ന്ന സെഞ്ച്വറി പിറന്നത്. ഇക്കാര്യത്തില്‍ വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ സ്മിത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ റെക്കോര്‍ഡാണ് ധവാന്‍ മറികടന്നത്. 93 പന്തില്‍ നിന്നായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റ സെഞ്ച്വറി. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേടുന്ന എക്കാലത്തെയും ഉയര്‍ന്ന സ്കോറാണ് ധവാനും മുരളി വിജയും മൊഹാലിയില്‍ കുറിച്ചത്.

വെറും 58 ഓവറില്‍ നിന്ന് 4.47 റണ്‍സ് ശരാശരിയിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 283 റണ്‍സ് അടിച്ചുകൂട്ടിയത്. 168 പന്ത് നേരിട്ട ധവാന്‍ ഇതുവരെ 33 ബൗണ്ടറിയും രണ്ടു സിക്സറും നേടി. 181 പന്ത് നേരിട്ട മുരളി വിജയ് ഇതുവരെ 10 ബൗണ്ടറിയും രണ്ടു സിക്സറും പായിച്ചിട്ടുണ്ട്. ഓസീസ് ബൗളര്‍മാരില്‍ പീറ്റര്‍ സിഡില്‍ ഒഴികെയുള്ളവരെല്ലാം ധവാന്റെയും മുരളി വിജയുടെയും ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗിന്റെയും ഗൗതം ഗംഭീറിന്റെയും നാട്ടില്‍നിന്ന് പ്രതിഭാശാലിയായ മറ്റൊരു ക്രിക്കറ്ററെക്കൂടി ധവാനിലൂടെ ടീം ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുകയാണ്.

നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 408 റണ്‍സില്‍ അവസാനിച്ചിരുന്നു. മിച്ചല്‍ സ്റാര്‍ക്ക് (99), സ്റീവന്‍ സ്മിത്ത് (92) എന്നിവരുടെ ചെറുത്തിനില്‍പ്പാണ് ഓസീസിന്റെ സ്കോര്‍ 400 കടത്തിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴിന് 273 റണ്‍സ് എന്ന സ്കോറിലാണ് ഓസ്ട്രേലിയ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. 144 പന്തില്‍ 99 റണ്‍സെടുത്ത സ്റ്റാര്‍ക്ക് അര്‍ഹിച്ച സെഞ്ചുറിക്ക് ഒരു റണ്‍സകലെ പുറത്താകുകയായിരുന്നു.
മൂന്നാം ദിനം ഓസീസ് വാലറ്റത്തെ എളുപ്പം ചുരുട്ടിക്കെട്ടാമെന്ന ഇന്ത്യന്‍ മോഹം സ്മിത്തും സ്റ്റാര്‍ക്കും ചേര്‍ന്ന് തല്ലിത്തകര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സ്റ്റാര്‍ക്കായിരുന്നു കൂട്ടത്തില്‍ ഏറ്റവും ആക്രമണകാരി. സ്മിത്തിനെ പുറത്താക്കി പ്രഗ്യാന്‍ ഓജയാണ് മൂന്നാം ദിനം ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. സ്മിത്ത് പുറത്തായശേഷവും പോരാട്ടം തുടര്‍ന്ന സ്റ്റാര്‍ക്ക് കന്നി സെഞ്ചുറിക്ക് ഒരു റണ്‍സകലെ ഇഷാന്തിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കിയപ്പോഴാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. പക്ഷേ അപ്പോഴേക്കും ഓസീസ് സുരക്ഷിത സ്കോറിലെത്തിയിരുന്നു. ഡോഹെര്‍ത്തിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിനാണ് ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടത്. ഇന്ത്യക്കായി ഇഷാന്തും ജഡേജയും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ അശ്വിനും ഓജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Share on :

0 comments:

Post a Comment

 

Copyright © 2013 The Cochin Post - The Internet Newspaper - All Rights Reserved